Tuesday, June 4, 2013

രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേള; ഗ്രീന്‍ ഓസ്‌കാര്‍ ജേതാവ് മൈക് പാണ്‌ഡേ മുഖ്യ അതിഥി



ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് മൂന്ന് തവണ നേടിയ പ്രശസ്ത പരിസ്ഥിതി ഡോക്കുമെന്ററി സംവിധായകന്‍ മൈക് പാണ്‌ഡേ ആറാമത് രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ മുഖ്യ അതിഥിയായിരിക്കും. കെനിയയില്‍ ജനിച്ച ഇദ്ദേഹം ഏഴാംവയസ്സുമുതലാണ് ക്യാമറകണ്ണുകളിലൂടെ പ്രകൃതിയുടെ രഹസ്യങ്ങള്‍ ഒപ്പിയെടുക്കാനുള്ള യാത്ര ആരംഭിച്ചത്. ആഗോള പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന സി.എം.എന്‍.-യു.എന്‍.പി. അവാര്‍ഡ് ഉള്‍പ്പെടെ വിവിധ രാജ്യാന്തര മേളകളില്‍നിന്നും 300-ലധികം അവാര്‍ഡുകള്‍ പാണ്‌ഡെയെതേടിയെത്തി.
ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ 'ലാസ്റ്റ് മൈഗ്രേഷന്‍: വൈല്‍ഡ് എലിഫന്റ് ക്യാപ്ച്ചര്‍ ഇന്‍ സാര്‍ഗുജ', 'വാനിഷിങ് ജെയിന്റ്' ഉള്‍പ്പെടെ അഞ്ച് ഡോക്കുമെന്ററികളാണ് ഇത്തവണത്തെ 'മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ്' വിഭാഗത്തില്‍ പ്രേക്ഷകര്‍ക്കായെത്തുന്നത്. ഇവയെല്ലാം പ്രകൃതി നേരിടുന്ന വെല്ലുവിളികളേയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളേയും പ്രകൃതിയും മനുഷ്യനുമായുള്ള ആത്മബന്ധത്തേയും കുറിക്കുന്ന മികച്ച ഡോക്കുമെന്റികളാണ്.
കഴുകന്‍മാരുടെ വംശനാശത്തിലേക്കു നയിക്കുന്നത് 'ഡിക്ലോഫെനറക്' മരുന്നിന്റെ വ്യാപകമായ ഉപയോഗമാണെന്ന് സമര്‍ത്ഥിക്കുന്ന ചിത്രമാണ് 'ബ്രോക്കണ്‍ വിംഗ്‌സ് ആന്റ് വാനിഷിങ് വള്‍ച്ചേഴ്‌സ്'. 30 വര്‍ഷത്തോളം മൈക് പാണ്‌ഡേയും സംഘവും ശേഖരിച്ച ദൃശ്യങ്ങളെയാണ് ഡോക്കുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഗ്രീന്‍ ഓസ്‌കാര്‍ നേടിയ പ്രഥമ ഏഷ്യന്‍ ചിത്രമാണ് 'ലാസ്റ്റ് മൈഗ്രേഷന്‍; വൈന്‍ഡ് എലിഫെന്റ് ക്യാപ്ച്ചര്‍ ഇന്‍ സാര്‍ഗുജ'. 42 ദിവസം നീണ്ടുനില്‍ക്കുന്ന കാട്ടാനപിടിത്തത്തെക്കുറിക്കുന്ന ഡോക്കുമെന്ററി നിലനില്‍പിനായി മനുഷ്യനും മൃഗങ്ങളും നടത്തുന്ന പോരാട്ടവും അതിന്റെ പ്രത്യാഘാതങ്ങളും അനാവരണം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീവവര്‍ഗ്ഗമായ ഞണ്ടുകളെ ചിത്രീകരിച്ചിരിക്കുന്ന ഡോക്കുമെന്ററിയാണ് 'ടൈംലെസ് ട്രാവലര്‍: ദ ഹോഴ്‌സ്-ഷു-ക്രാബ്'. ഈ ഡോക്കുമെന്ററി മുന്നോട്ടുവച്ച മുന്നറിയിപ്പിന്റെ ഫലമായാണ് ഞണ്ടുകളെ സംരക്ഷിക്കപ്പെടേണ്ട ജീവികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്.
2004-ല്‍ ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആനകളെക്കുറിച്ചുള്ള ചിത്രമായ 'വാനിഷിങ് ജെയിന്റ്'ഉം ഇന്ത്യയിലെ പുരാതന ഗോത്രവര്‍ഗമായ കുറുംബസമുദായത്തെ നീലഗിരിക്കുന്നുകളുടെ പശ്ചാത്തലത്തില്‍ ദൃശ്യവത്ക്കരിക്കുന്ന 'കുറുമ്പാസ്: ചില്‍ഡ്രന്‍ ഓഫ് ദ ബ്ലു മൗണ്ടന്‍സ്'ഉം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

No comments:

Post a Comment