Friday, June 7, 2013

സ്ത്രീ - പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇന്ന് മേളക്ക് ചൂടേറും

ചലച്ചിത്രത്തെ സാമൂഹിക ഇടപെടലുകളായി കാണുന്ന പ്രേക്ഷകസമൂഹത്തിന്  ചിന്തയ്ക്കും  ചര്‍ച്ചകള്‍ക്കും വിഭവങ്ങള്‍ സമ്മാനിക്കുന്ന ആനുകാലിക ഇന്ത്യന്‍ സമസ്യകളുടെ ക്യാമറകാഴ്ച്ചകള്‍ രാജ്യാന്തര ഡോക്കുമെന്റെറി മേളയുടെ രണ്ടാം ദിവസത്തെ ഗൗരവപൂര്‍ണമാക്കും. വിമര്‍ശനത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും ആയുധമായി ക്യാമറ പ്രയോഗിക്കുന്ന മൈക് പാണ്ഡെയുടെ അഞ്ചും ദീപാ ധന്‍രാജിന്റെ മൂന്നും ഡോക്യമുമെന്ററികള്‍ ഇന്ന് (ജൂണ്‍ എട്ട്) പ്രദര്‍ശിപ്പിക്കും. സ്ത്രീ-പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഇവയുടെ പ്രധാന ഇതിവൃത്തം.
വനിതാവകാശ പ്രവര്‍ത്തകയും മേളയുടെ അതിഥിയുമായ ദീപാ ധന്‍രാജിന്റെ 'സംതിങ് ലൈക് എ വാര്‍', 'ദ ലഗസി ഓഫ് മാള്‍തൂസ്', 'നാരി അദാലത്ത്' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം മേളയില്‍ സ്ത്രീ ശബ്ദമാകും. ഗ്രീന്‍ ഓസ്‌കാര്‍ ജേതാവും പരിസ്ഥിതി സംവിധായകനുമായ മൈക് പാണ്ഡേയുടെ 'വാനിഷിങ് ജയന്റ്', 'ബ്രോക്കണ്‍വിങ്‌സ്', 'ടൈംലെസ് ട്രാവലര്‍', 'കുറുമ്പാസ്', 'ലാസ്റ്റ് മൈഗ്രേഷന്‍' എന്നിവ പ്രകൃതിയുടെ രഹസ്യങ്ങള്‍ സ്‌ക്രീനില്‍ അനാവരണം ചെയ്യും. ഫിലിമിങ് തിയറി വിഭാഗത്തില്‍ പ്രമുഖ സിനിമാ സൈദ്ധാന്തികന്‍ നോയല്‍ ബര്‍ച്ചിന്റെ 'ഫിയാന്‍സി ഇന്‍ ഡയ്ഞ്ചറും' 'ക്യൂബ എന്‍ട്രി ചിനെറ്റ് ലൗ'വും പ്രേക്ഷകര്‍ക്കായെത്തും. ചിത്രീകരണത്തിന്റെ ആദ്യ പാഠങ്ങളെക്കുറിച്ച് അറിവുപകരുന്ന ഡിസീക്ക വെര്‍ട്ടോവിന്റെ 'മാന്‍ വിത്ത് എ മൂവി ക്യാമറ'യുടെ പ്രദര്‍ശനം ഫിലിം വിദ്യാര്‍ഥികള്‍ക്ക് മുതല്‍ക്കൂട്ടാകും.
സ്വിറ്റ്‌സര്‍ലന്റിലെ നിയോണില്‍ നടക്കുന്ന പ്രമുഖ ഡോക്കുമെന്ററി ഫെസ്റ്റിവല്‍ 'വിഷന്‍ ദു റീ'ലില്‍ പുരസ്‌കാരം നേടിയ മാനുവല്‍ വോണ്‍ സെറ്റര്‍ലയുടെ 'ഹൈവര്‍ നോമാഡി'ന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
ഷോര്‍ട്ട് ഡോക്യുമെന്ററി, അനിമേഷന്‍, ക്യാംപസ് ഫിലിം എന്നീ മത്സരവിഭാഗങ്ങളിലെ 16 ചിത്രങ്ങളുള്‍പ്പെടെ 45 ചിത്രങ്ങളാണ് രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

No comments:

Post a Comment